Published On Oct 12, 2020
കാറമേല്‍ ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം 2020
Re-Edit: Parassinikkadavu FB Team
Original Video: കാറമേല്‍ ശ്രീ മുച്ചിലോട്ടു ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ടം മീഡിയ കമ്മറ്റി
------------------------------------------------------
പതിനാല് സംവത്സരങ്ങൾക് ശേഷം ആ കാത്തിരിപ്പിനു വിരാമമായി.
പെരുങ്കളിയാട്ടത്തിന്റെ അവസാന ദിനം പുലർച്ചെ പുലിദൈവങ്ങളിൽ പ്രാധാനി പുലിയൂർ കണ്ണൻ അരങ്ങു തകർത്തു ഭക്തർക്ക് അനുഗ്രഹം ചൊരിഞ്ഞു. ഗണപതി തോറ്റവും കൊടിയില തോറ്റവും കഴിഞ്ഞു ഒരു തിരിനാളമായി തമ്പുരാട്ടി കോലക്കാരനിലേക്ക് സന്നിവേശിച്ചു. നരമ്പിൽ ഭഗവതി പിലിക്കോട് ദേശത്തെ മുചോടും മുടിക്കാൻ പാഞ്ഞടുത്ത ആ രൗദ്ര ദേവതയുടെ പൂർണ രൂപം കാട്ടി തന്നു.ഈ രൗദ്രം ശമിപ്പിച്ചതിലൂടെ തന്റെ നായനാർ രയരമംഗത് അമ്മയുടെ വിശ്വാസ്യത കാത്തു സൂക്ഷിക്കാൻ ഭുവനി മാതാവിന് സാധിച്ചു എന്ന് മാത്രമല്ല തന്റെ ഉറ്റ ചങ്ങാതിയായി ഒരു പീഠത്തിൽ രണ്ടു തിരുവായുധം വച്ചു ആരാധിക്കാനും തുടങ്ങി. ശേഷം പൂന്തുരുത്തി കണ്ണങ്ങാടിന്റെ ദാനത്തിലൂടെ അമ്മയുടെ പ്രിയ ചങ്ങാതി ആയ കണ്ണങ്ങാട്ട് ഭഗവതി തിരുമുറ്റത്ത് മണങ്ങിയാട്ടം നടത്തി തിരുനർത്തനമാടി. അകംപുറം കാവലായി വാണരുളുന്ന ഭ്രാന്ത് പരദേവത ദർശന സായൂജ്യം നൽകി. പുലിയൂർ കാളി പുള്ളികരിങ്കാളിയുടെ മാനസ പുത്രി, പുലി ചേഷ്ടകളുമായി മുടി വണക്കം ചെയ്ത് തിരുനർത്തനമാടി.
ഉച്ചയോടെ പുലിയൂർ കാളി ഒഴികെ ഉള്ള സഖികൾ ഒക്കെ അരങ്ങൊഴിഞ്ഞു. തീപ്പാറ്റി തെയ്യം ഒറ്റ ചിലങ്കയുമായി ഓംകാരം മുഴക്കി പ്രദക്ഷിണം ചെയ്തു.കുറ്റി ശംഖും പ്രാക്കും മുഖത്തെഴുത് എഴുതി സൗന്ദര്യവതിയായ തമ്പുരാട്ടി മറയോടെ കൈലാസ കല്ലിലേക് നടന്നു നീങ്ങി.പുലിയൂർ കാളി ഭുവനി മാതാവിനെ കണ്ടു വന്ദിച്ചു അരങ്ങൊഴിഞ്ഞു. കത്തുന്ന ഉച്ച സൂര്യനെ സാക്ഷി നിർത്തി അരങ്ങലിൽ ഇറങ്ങിയ തമ്പുരാട്ടിയും ആചാരക്കാരും വാല്യക്കാരും ചേർന്ന് മേലേരി കയ്യേറ്റു. കൈലാസ കല്ലിൽ നിന്നും തിരുമുടി ഉയരാൻ ഉള്ള ചീനി കുഴൽ നാദം കാറ്റിൽ അലയടിച്ചു തുടങ്ങി. കൃഷ്ണ പരുന്ത് വാനിൽ വട്ടമിട്ടു. അരിയെറിഞ്ഞു ആദരവോടെ അമ്മയെ സ്വീകരിച്ചു അമ്മയുടെ പൊന്നു മക്കൾ. വളരെ മന്ദം മന്ദം പൊയ്കണ്ണ് ധരിച്ചു തമ്മപ്പൻ നൽകിയ ദീപിത കോലുമേന്തി അമ്മ തിരുനർത്തനം ചെയ്തു തുടങ്ങി.ലോകത്തിനു നന്മയുടെ വെളിച്ചം പകരുന്ന ആ സുന്ദര നിമിഷം മക്കൾക്ക് പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ആണ്.ആത്മനിർവൃതി ആണ്. ഒരു നോക്ക് കാണാൻ ഏവരും തിരക്ക് കൂട്ടി. അമ്മ ആരെയും നിരാശരാക്കില്ല.. ശേഷം മുച്ചിലോടൻ പടനായരുടെ പ്രിയ പത്നിക്ക് മണിക്കിണറിൽ ദർശനം നൽകിയത് അനുസ്മരിപ്പിച്ചു കൊണ്ട് മണി കിണർ ദർശനം ചടങ്ങ് നടന്നു. കുളിയും കുറിയും ചടങ്ങിന് ശേഷം തമ്മപ്പൻ നൽകിയ സ്വർണമുറത്തിൽ നെല്ല് നിറച്ചു. മുറം കാർഷികതയെ സൂചിപ്പിക്കുന്നതാണ്. അത് കൊണ്ട് തന്നെ മുച്ചിലോട്ടമ്പിക അന്നപൂർണേശ്വരി ആകുന്നു. തന്നെ കാണാൻ വരുന്ന കുഞ്ഞു കിടാങ്ങൾക് അന്നമൂട്ടി മാത്രമേ അമ്മ തിരിച്ചയക്കുള്ളു. സ്വയം കാലവറക്ക് അരികിൽ ചെന്ന് എല്ലാം നന്നായി നടക്കുന്നുണ്ട് എന്ന് ഉറപ്പ് വരുത്തി.
പിന്നീട് അമ്മയുടെ അനുഗ്രഹം വാങ്ങാൻ വേണ്ടി മക്കളുടെ നീണ്ട നിര ആയിരുന്നു. ആരെയും നിരാശരാക്കാതെ അമ്മ അനുഗ്രഹം നൽകി. സരസ്വതിയായും ലക്ഷ്മിയായും കാളിയായും അവതരിച്ചു ഒരു പഞ്ചവർണ പറവയെ പോലെ അമ്മ മക്കൾക്കു ദർശനം നൽകി.
ഒരു വ്യാഴ വട്ടത്തിന്റെ കാത്തിരിപ്പിലേക് വീണ്ടും..
പീഠത്തിൽ കേറി പട്ടോല ചൊല്ലി. എന്നെ കണ്ടാൽ നിങ്ങക്ക് തികഞ്ഞു എന്നോ നിങ്ങളെ കണ്ടാൽ എനിക്ക് തികഞ്ഞു എന്നോ ഒരു അവസ്ഥ ഇല്ല.. ഈ വാക്കുകൾ ഊരാളന്മാർ കണ്ണീരോടെ കേട്ടുനിന്നു..
ഇനി ഒരു വ്യാഴ വട്ടത്തിനു ശേഷം വീണ്ടും കാണാമെന്നു മൊഴി ചൊല്ലി അമ്മയെ ആറാടിച്ചു തിരിച്ചു വീണ്ടും പള്ളിയറയിലേക്ക് അയച്ചു. സങ്കടവും സന്തോഷവും നിറഞ്ഞ അന്തരീക്ഷം.
അത് തന്നെ ആണ് പെരുംകളിയാട്ടം..
ഒരു നാടിന്റെ ഉത്സവം.ഒത്തൊരുമയുടെ ഉത്സവം.അത് തന്നെ ആണ് അതിന്റെ സൗന്ദര്യവും.
ഒരു നാടിന്റെ സാഹോദര്യം ഊട്ടി ഉറപ്പികുന്നതിൽ പെരുങ്കളിയാട്ടം വലിയ പങ്കു വഹിച്ചു എന്ന് നിസംശയം പറയാം.
ആ ഓര്‍മ്മകളിലൂടെ സഞ്ചരിക്കുവനായി നിങ്ങള്‍ക്കുമിതാ ഒരു അവസരം...