Published On Premiered Apr 6, 2021
നമ്മൾ അറിഞ്ഞിരിക്കേണ്ട മൂകാംബിക ചൈതന്യം വിവരിക്കുന്നു മൂർത്തി ധാരകൻ കാളിദാസ ഭട്ട് l AMMA BHAARATHAM
കർണ്ണാടക സംസ്ഥാനത്തിലെ ഉഡുപ്പി ജില്ലയിലെ കൊല്ലൂർ എന്ന സ്ഥലത്തിൽ സൗപർണ്ണികാ നദിയുടെ തെക്കേ തീരത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ മഹാക്ഷേത്രമാണ് കൊല്ലൂർ മൂകാംബിക ക്ഷേത്രം (കന്നഡ:ಕೊಲ್ಲೂರು ಮೂಕಾಂಬಿಕಾದೇವಿ ದೇವಸ್ಥಾನ). മംഗലാപുരത്ത് നിന്നും NH 66 പാത വഴി ഏകദേശം 130 കിലോമീറ്റർ റോഡ് മാർഗ്ഗമോ ട്രെയിൻ മാർഗ്ഗം ബൈന്ദൂർ ഇറങ്ങി 30 കിലോമീറ്റർ സഞ്ചരിച്ചാലും ഈ ക്ഷേത്രത്തിലെത്താം. ആദിപരാശക്തിയാണ് മൂകാംബിക എന്നാണ് വിശ്വാസം. മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നിങ്ങനെ പരാശക്തിയുടെ മൂന്ന് ഭാവങ്ങളുടെ സമന്വയമാണ് മൂകാംബിക. കേരളത്തിന്റെ രക്ഷക്കായി പ്രതിഷ്ഠിക്കപ്പെട്ട നാല് അംബികമാരിൽ ഒരാളാണ് മൂകാംബിക എന്ന് സങ്കല്പമുണ്ട്. ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിലുണ്ട്. ശ്രീചക്രപീഠത്തിൽ സ്വയംഭൂവായി കുടികൊള്ളുന്ന ശിവലിംഗമാണ് ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. മുകളിൽ ഒരു സ്വർണ്ണരേഖയുള്ള ഈ ശിവലിംഗം അതുവഴി രണ്ടായി പകുത്തിരിയ്ക്കുന്നു. ഇതിൽ വലത്തെ പകുതിയിൽ ബ്രഹ്മാവ്, വിഷ്ണു, ശിവൻ എന്നീ ത്രിമൂർത്തികളുടെ സാന്നിദ്ധ്യവും മറുവശത്ത് ഭഗവതിയുടെ മൂന്ന് രൂപങ്ങളുടെ സാന്നിദ്ധ്യവും കണക്കാക്കപ്പെടുന്നു. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ സരസ്വതീദേവിയുടെ പ്രത്യേക പ്രതിഷ്ഠയുമുണ്ട്. ആയുർവേദ വിധിപ്രകാരം തയ്യാറാക്കുന്ന സർവ്വരോഗസംഹാരിയായ "കഷായം" ഇവിടുത്തെ പ്രസാദമാണ്. ഈ മഹാക്ഷേത്രത്തിനു നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്.[1] ഭഗവതീസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ദുർഗ്ഗാലയങ്ങളിലും, ശിവസാന്നിദ്ധ്യം കൊണ്ട് നൂറ്റെട്ട് ശിവാലയങ്ങളിലും ഉൾപ്പെടുന്ന ഒരു ക്ഷേത്രമാണിത്. ശിവൻ (നാല് ഭാവങ്ങൾ), ഗണപതി (മൂന്ന് രൂപങ്ങൾ), സുബ്രഹ്മണ്യൻ, വീരഭദ്രൻ, ഹനുമാൻ, വിഷ്ണു, ശ്രീകൃഷ്ണൻ, നാഗദൈവങ്ങൾ എന്നിവരാണ് ക്ഷേത്രത്തിലെ ഉപദേവതകൾ. മീനമാസത്തിലെ കൊടിയേറ്റുത്സവവും ആശ്വിനമാസത്തിലെ ആദ്യ ഒൻപത് നാൾ നീണ്ടു നിൽക്കുന്ന "നവരാത്രി-വിജയദശമി'' ഉത്സവവും "വിദ്യാരംഭവും" ഇവിടെ പ്രധാനമാണ്. ചണ്ഡികാഹോമം പ്രധാന വഴിപാടാണ്. മൂകാംബികയിലെ കുങ്കുമം ഭക്തർ അമൂല്യമായ കരുതുന്നു. ക്ഷേത്രം സ്ഥിതിചെയ്യുന്നത് കർണാടകയിലാണെങ്കിലും ക്ഷേത്രത്തിലെത്തുന്ന ഭക്തരിൽ അധികവും കേരളത്തിൽ നിന്നാണെന്നത് ശ്രദ്ധേയമാണ്. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട ശാക്തേയ ക്ഷേത്രങ്ങളിലൊന്നായി മൂകാംബികാക്ഷേത്രം കണക്കാക്കപ്പെടുന്നു. എല്ലാ ദിവസവും ക്ഷേത്രത്തിൽ മലയാളികളുടെ പ്രവാഹമായിരിയ്ക്കും. എന്നെങ്കിലും മലയാളികൾ വരാതായാൽ അന്ന് ദേവി കേരളത്തിലേയ്ക്ക് പോകും എന്നാണ് വിശ്വാസം. കേരളത്തിലെ എല്ലാ പ്രധാന സ്ഥലങ്ങളിൽ നിന്നും മൂകാംബികയിലേയ്ക്ക് ബസ്-ട്രെയിൻ സർവ്വീസുകളുണ്ട്.